Friday, November 5, 2010

ദീപാവലി ആശംസകള്‍

എല്ലാ ബൂലോകര്‍ക്കും പാറുക്കുട്ടിയുടെ ദീപാവലി ആശംസകള്‍ !!!!





ദീപങ്ങളുടെ ഉല്‍സവമായ ദീപാവലി നിങ്ങള്‍ ഏവരുടേയും മനസ്സിലും ജീവിതത്തിലും പ്രകാശം ചൊരിയുമാറാകട്ടെ !!!!

Friday, October 29, 2010

ഊര്‍മ്മിള

ഇവള്‍ ഊര്‍മ്മിള !!!
രാമായണകഥയിലെ ഏറ്റവും തഴയപ്പെട്ട കഥാപാത്രങ്ങളിലൊന്ന്.
പുരാണ കഥാപാത്രങ്ങളില്‍ എനിക്കേറ്റവും പ്രീയമുള്ള ഒരു സ്ത്രീ കഥാപാത്രമാണ് ഊര്‍മ്മിള.
പതിവ്രതയായും കുലീനയായും സീതയ്ക്കൊപ്പം നിന്നിട്ടും സീതയെ വാനോളം പുകഴ്ത്തുന്ന കവികളും കഥാകാരന്മാരും ഊര്‍മ്മിളയ്ക്ക് വേണ്ടത്ര പരിഗണന നല്‍കിയിട്ടില്ല. ഊര്‍മ്മിള അനുഷ്ഠിച്ച ത്യാഗമോര്‍ത്താല്‍ ഊര്‍മ്മിളയ്ക്ക് സീതയോളം മഹത്വമുണ്ട്.
ഒരു സ്ത്രീയ്ക്കുള്ള എല്ലാ വികാരവിചാരങ്ങളുമുള്ള ഈ സ്ത്രീ രത്നം ഒന്നും രണ്ടുമല്ല നീണ്ട പതിനാലു സംവല്‍സരങ്ങളാണ് ഭര്‍ത്താവിനെ ഭര്‍ത്തുസഹോദരന്റേയും പത്നിയുടേയും സംരക്ഷണത്തിനായി വനവാസത്തിന് വിട്ടിട്ട് ഭര്‍ത്തൃഗൃഹത്തില്‍ എതിര്‍പ്പുകളും പരിഭവങ്ങളുമില്ലാതെ കഴിഞ്ഞുകൂടിയത്.
സീത രാമനൊപ്പം വനവാസത്തിന് പോയതുപോലെ ഊര്‍മ്മിളയും ലക്ഷ്മണനൊപ്പം പോയിരുന്നെങ്കില്‍ ഇന്ദ്രജിത്തിനെ ജയിക്കാന്‍ ലക്ഷ്മണനോ അതുവഴി രാവണനെ ജയിക്കാന്‍ ശ്രീ രാമനോ കഴിയുമായിരുന്നില്ല. രാമായണകഥാഗതിയേ മാറുമായിരുന്നു. ഇവിടെയാണ് ഊര്‍മ്മിളയുടെ പ്രസക്തി.
എന്നിട്ടും ഊര്‍മ്മിളയുടെ ഈ ത്യാഗത്തിന് വേണ്ടത്ര പ്രസക്തി കിട്ടിയില്ല.
വനാന്തരത്തില്‍ ഭര്‍തൃസാമീപ്യത്തില്‍ കഴിഞ്ഞ സീതയേക്കാളും കൊട്ടാരജീവിതത്തിലെ സുഖഭോഗങ്ങള്‍ക്ക് നടുവില്‍ ഒരു തപസ്വിനിയെപ്പോലെ കഴിഞ്ഞ ഊര്‍മ്മിള എന്തുകൊണ്ടും ആദരണീയയാണ്.
ഇതുപോലെ അര്‍ഹിക്കുന്ന പ്രാധാന്യം കിട്ടാതെ പോയ പല കഥാപാത്രങ്ങളും നമ്മുടെ പുരാണങ്ങളിലുണ്ട്. ഇത്തരക്കരെ നമുക്കുചുറ്റിലും കാണാനാകും.

Friday, October 8, 2010

ഒരു നാടു കടത്തലിന്റെ ഓര്‍മ്മയ്ക്ക്

ഇവിടെ അടുത്ത വീട്ടില്‍ രണ്ട് പൂച്ചകളുണ്ട്.
മക്കള്‍ക്ക് ഈ പൂച്ചക്കുട്ടികളെ വലിയ ഇഷ്ടമാണ്.
അവരുടെ ഈ പൂച്ച സ്നേഹം കണുമ്പോള്‍ എനിക്ക് എന്റെ കുട്ടിക്കാലം ഓര്‍മ്മ വരും.
എന്റെ മക്കളെപ്പോലെ എന്റെ അനിയത്തിക്കും പൂച്ചകളെ വലിയ ഇഷ്ടമായിരുന്നു. എവിടെ പൂച്ചകളെ കണ്ടാലും അവള്‍ എടുത്തുകൊണ്ട് വരുമായിരുന്നു. പൂച്ചകള്‍ക്കും അവളെ ഇഷ്ടമായിരുന്നു. പൂച്ചകളെ നല്ല സുന്ദരന്മാരും സുന്ദരികളുമായി ഒരുക്കും. പേപ്പര്‍ കൊണ്ടും തുണികൊണ്ടും ഉടുപ്പ് ഉണ്ടാക്കി ഇടീക്കും. അമ്മ വാങ്ങി വയ്ക്കുന്ന പൗഡറും ചാന്തും കണ്മഷിയുമൊക്കെ അവറ്റകള്‍ക്ക് പൂശും. അമ്മയുടെ കൈയില്‍ നിന്ന് എത്ര വഴക്കും അടിയും കിട്ടിയാലും ഈ വിനോദത്തിന് ഒരു കുറവുമില്ല.
എനിക്കാണെങ്കില്‍ പൂച്ചകളെ കാണുന്നതേ അലര്‍ജിയായിരുന്നു. പൂച്ചകളുടെ കിറുകിറാന്നുള്ള ശ്ബ്ദം കേള്‍ക്കുമ്പോഴേ എനിക്ക് ദേഷ്യം വരും.
അതിനേക്കാള്‍ എനിക്ക് ദേഷ്യം തോന്നിയിരുന്നത് ആഹാരം കഴിക്കാനിരിക്കുമ്പോഴുള്ള ഇവറ്റകളുടെ അങ്ങോട്ടും ഇങ്ങോട്ടുമുള്ള ഓട്ടമാണ്. അത് കാണുമ്പോഴേ എനിക്ക് ചര്‍ദ്ദിക്കാന്‍ വരും. ഞാന്‍ വലിയ പേപ്പര്‍ കഷ്ണത്തില്‍ നടുക്ക് ഒരു ദ്വാരം ഉണ്ടാക്കി വാലില്‍ ഇട്ടു കൊടുക്കും. അപ്പോള്‍ വാല്‍ പൊക്കിയാലും പ്രശ്നമില്ലല്ലോ..
സ്നേഹം പ്രകടിപ്പിക്കാനോ എന്നറിയില്ല, പൂച്ചകള്‍ വന്ന് ശരീരത്തില്‍ മുട്ടിയുരുമ്മും. ഞാനവരെ ഓടിച്ച് വിടും. പക്ഷേ അനിയത്തി പൂച്ചകളെ മടിയില്‍ വച്ച് ഓമനിക്കും. ഈ പൂച്ച സ്നേഹം കാരണം അവള്‍ക്ക് പൂച്ചകുഞ്ഞി എന്ന് വിളിപ്പേരുണ്ടായിരുന്നു.
കണ്ണെഴുതി പൊട്ടുതൊട്ട പൂച്ചകളെകൊണ്ട് വീട് നിറഞ്ഞു.
സോഫയിലും കസേരകളിലും വന്നിരുന്നാല്‍ മുടി പൊഴിയും എന്ന് പറഞ്ഞ് അമ്മ എന്നും വഴക്കാണ്.
അങ്ങനെ പൂച്ചകളെ നാട് കടത്താന്‍ അമ്മ തീരുമാനിച്ചു.
ഇതിനായ് അമ്മ, ഞങ്ങളുടെ ഒരു കസിനെ ചട്ടം കെട്ടും. സഹായിയായി ഞാനും. കൂലിയായി രണ്ട് രൂപ ചേട്ടനും ഒരു രൂപ എനിക്കും. അന്ന് രണ്ട് രൂപയ്ക്കും ഒരു രൂപയ്ക്കും ഞങ്ങള്‍ കുട്ടികള്‍ക്ക് വലിയ വിലയാണ് കേട്ടോ.
അന്നത്തെ ആ നാടുകടത്തല്‍ യാത്ര ഓര്‍ക്കുമ്പോള്‍ ഇന്നും രസമാണ് എനിക്ക്.
അല്‍പം ദൂരേയ്ക്ക് പോകാന്‍ അമ്മയുടെ അനുവാദം കിട്ടുന്ന അപൂര്‍വ്വം സന്ദര്‍ഭമാണ്. അത് പാഴാക്കാന്‍ പറ്റില്ല.
ചാക്കില്‍ കെട്ടിയ പൂച്ചകളുമായ് പുള്ളിക്കാരന്‍ മുന്‍പിലും ഞാന്‍ പിന്നിലുമായുള്ള യാത്ര ഞങ്ങള്‍ക്ക് നല്ല രസമായിരുന്നു.
ഞ്ഞങ്ങളുടെ പുരയിടം കഴിഞ്ഞ് കുറേ ദൂരം പോകുമ്പോള്‍ ഒരു കുളമുണ്ട്. അതില്‍ നിറയെ മീനുകളുണ്ട്. പോകുന്ന വഴിക്ക് കുളത്തിലിറങ്ങി മീന്‍ പിടിക്കാന്‍ ഈ ചേട്ടന് വലിയ ഉല്‍സാഹമാണ്. ധാരാളം മീന്‍ പിടിച്ചുകളയും എന്ന ഭാവമാണ് പുള്ളിക്ക്. പക്ഷേ കുഞ്ഞ് വാല്‍മാക്രികളെ മാത്രമേ കിട്ടുകയുള്ളൂ എന്നതാണ് സത്യം.
കുളവും വയലും തോടും കടന്നുള്ള ആ യാത്രയ്ക്ക് ഒരു പിക്നിക്കിന്റെ സുഖമുണ്ടായിരുന്നു. വഴിയില്‍ കാണുന്ന പൂക്കളും ചെടികളുമൊക്കെ ശേഖരിച്ചാണ് എന്റെ യാത്ര. ചെടികളും പൂക്കളും അന്നും ഇന്നും എന്റെ ഹരമാണ്.
പൂച്ചകളെ നാടു കടത്താന്‍ പറ്റിയ സ്ഥലമെത്തിയാല്‍ ഞങ്ങള്‍ സഞ്ചി തുറന്ന് പൂച്ചകളെ സ്വതന്ത്രരാക്കും. എന്നിട്ട് അവരെ ശ്രദ്ധിക്കാതെ അല്‍പം കൂടി മുന്നോട്ട് പോകും. വല്ല മരത്തിന്റേയോ മറ്റോ പുറകിലൊളിച്ച് രഹസ്യമായ് പൂച്ചകളെ നിരീക്ഷിക്കലാണ് അടുത്ത പടി.
ചിലത് ദയനീയമായി ഞങ്ങളെ നോക്കുന്നത് കാണാം. ചിലത് അങ്ങോട്ടും ഇങ്ങോട്ടും ഓടിയിട്ട് ഞങ്ങളുടെ പുറകേ വരും. പൂച്ചകളുടെ ദയനീയമായ നോട്ടം കാണുമ്പോള്‍ എന്റെ പൂച്ച വിരോധമെല്ലാം പമ്പ കടക്കും.
ഇനി ഇവര്‍ക്ക് എങ്ങനെ ആഹാരം കിട്ടും. പട്ടിണി കിടന്ന് ചത്തു പോകുമല്ലോ, വിശന്നു കരയുന്ന സീനൊക്കെ മനസ്സില്‍ സങ്കല്‍പിക്കുമ്പോള്‍ വല്ലാത്ത സങ്കടം വരും. പിന്നെ സ്നേഹത്തോടെ തിരികെ വിളിക്കും. ചിലര്‍ തിരികെ വരും. ചിലത് ഓടിക്കളയും.
തിരികെ കിട്ടിയവരേയും കൊണ്ട് ഒരു മടക്കയാത്ര.
വഴിക്ക് കിട്ടിയ കാശ് ചിലവാക്കാനും ഞങ്ങള്‍ മറക്കാറില്ല.
പൂച്ചകളേയും കൊണ്ട് തലയും താഴ്ത്തി അമ്മയുടെ മുന്നില്‍ ചെല്ലുന്ന സീന്‍ ഓര്‍ക്കുമ്പോള്‍ ഇന്ന് ചിരി വരും. ഒപ്പം കാശ് പാഴായ് പോയതിലുള്ള അമ്മയുടെ ദേഷ്യവും.
ഇതൊരു സ്ഥിരം പരിപാടിയായപ്പോള്‍ മുന്‍കൂര്‍ പണം തരുന്ന ഏര്‍പ്പാട് അമ്മ നിര്‍ത്തി. ജോലി കഴിഞ്ഞിട്ട് കൂലി എന്ന നിലപാടെടുത്തു.
കാശ് കിട്ടണമെങ്കില്‍ നാട് കടത്താതെ വയ്യ എന്നായി.
അങ്ങനെ പൂച്ചകളെ നാടു കടത്തി വിജയശ്രീലാളിതരായി അമ്മയുടെ മുന്നില്‍ ഗമയില്‍ കൂലിക്ക് കൈ നീട്ടുമ്പോഴായിരിക്കും അമ്മ മുറിക്കുള്ളിലേക്ക് കൈ ചൂണ്ടുന്നത്. ആ ചൂണ്ടുന്നിടത്ത് ഞങ്ങളൊന്നുമറിഞ്ഞില്ലേ രാമനാരായണാ എന്ന ഭാവത്തോടെ ഞങ്ങള്‍ നാട് കടത്തിയവര്‍ ഞങ്ങള്‍ക്ക് മുന്നേ സീറ്റ് പിടിച്ചിരിക്കുന്നത് കാണുമ്പോഴുള്ള ആ അവസ്ഥ !!
പൂച്ചകളോട് തോന്നുന്ന ഒരു അരിശം.
വേറുതേ നടന്നത് മിച്ചം.
വീണ്ടും പൂച്ച വിരോധം തല പൊക്കും.

Friday, September 24, 2010

ഇന്നു ഞാന്‍ !! നാളെ നീ!!

ഓര്‍മ്മകളിലൂടെ ഒരു തീര്‍ഥയാത്ര നടത്തി അയാള്‍.


ഉയരങ്ങള്‍ കീഴടക്കാന്‍ ചവിട്ടിത്താഴ്ത്തിയ മുഖങ്ങളെ ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചപ്പോള്‍ അയാള്‍ ആകെ തളര്‍ന്നുപോയി. വേഗത്തില്‍ ചവിട്ടിക്കയറിയ പടികള്‍ മെല്ലേയിറങ്ങുമ്പോള്‍ കയറുവാനുണ്ടായിരുന്ന ആവേശത്തിന്റെ പതിന്മടങ്ങ് ക്ഷീണം അയാള്‍ക്ക് തോന്നി.


ഇന്ന് അമ്മയുടെ ശ്രാദ്ധമൂട്ടല്‍!


മകന്‍ ഒരുപാട് ഉയരങ്ങള്‍ കീഴടക്കണമെന്ന് ആഗ്രഹിച്ച അമ്മ. ഓര്‍മ്മകളില്‍ മാത്രമായി അച്ഛന്‍ മാറിയ കുട്ടിക്കാലം മുതല്‍ തന്നെ പോറ്റി വളര്‍ത്തിയ അമ്മ. യൗവനത്തില്‍ തന്നെ വൈധവ്യത്തിന്റെ കൂരിരുട്ട് അറിഞ്ഞ തന്റെ അമ്മ അച്ഛനില്ലാത്തതിന്റെ കുറവ് അറിയാന്‍ അവസരം ഉണ്ടാക്കിയിട്ടില്ല. പൗരുഷമുള്ള സ്ത്രീയെന്ന് തന്റേടത്തോടെ നടന്നിരുന്ന അമ്മയ്ക്ക് മറ്റു പലതില്‍ നിന്നും രക്ഷപ്പെടാന്‍ അണിഞ്ഞിരുന്ന മൂടുപടമായിരുന്നു അത്. അതിനുള്ളിലെ അര്‍ദ്രത ഇന്ന് തനിക്ക് മനസ്സിലാവുന്നു.


സ്വപ്നങ്ങളെല്ലാം എന്നിലൊതുക്കിയ, എനിക്ക് ചുറ്റും മാത്രം സഞ്ചരിച്ചിരുന്ന ആ അമ്മ മനസ്സ് താന്‍ കാണാതെ പോയി. അല്ല, കണ്ടിട്ടും കണ്ടില്ല എന്ന് നടിച്ചു. എന്നു മുതല്‍ക്കാണു താന്‍ ഇങ്ങനെ മാറിയത്. ആ... എനിക്കു തന്നെ നിശ്ചയമില്ല. ആ അമ്മയുടെ പ്രതീക്ഷകള്‍ക്കൊപ്പാം ഒരിക്കലും എത്താന്‍ കഴിയാത്ത ഒരു മകന്‍.


കുഞ്ഞുന്നാളില്‍ അമ്മയ്ക്ക് അസുഖം വന്നാല്‍ താന്‍ വളരെ വിഷമിച്ചിരുന്നു. വലുതാകുമ്പോള്‍ വലിയ ഡോക്ടറെ കാണിച്ച് ഒരുപാട് കാശ് ചിലവാക്കി നന്നായി നോക്കുമെന്ന് അമ്മയെ ആശ്വസിപ്പിച്ചിരുന്ന ആ മകന്‍ എവിടെ?


മകന്‍ അമ്മയുടെ അസുഖങ്ങള്‍ അറിഞ്ഞിരുന്നോ?

അറിയാന്‍ ശ്രമിച്ചിരുന്നോ?


അമ്മ തന്റെ വേദനകളൊന്നും തന്നെ അറിയിച്ചിരുന്നില്ല. മകന്‍ തന്നെ എന്നെങ്കിലും അറിയുമെന്നും അരികത്തിരുന്ന് ആശ്വസിപ്പിക്കുമെന്നും ആ പാവം കരുതിയിരിക്കാം.


ഓണവും വിഷുവുമെല്ലാം തന്നെ കാത്തിരിക്കാനുള്ള ദിവസങ്ങള്‍ മാത്രമാക്കി പ്രവാസജീവിതത്തിന്റെ തിരക്കുകളിലേക്ക് അലിഞ്ഞു ചേര്‍ന്നപ്പോള്‍, കുടുംബത്തോടൊപ്പം മകന്‍ വരുമെന്ന് സ്വ്പ്നം കണ്ടിരുന്നു അമ്മ.


ഭാവി ശോഭനമല്ലാത്ത നാട് വിട്ട് തന്റെ കൂടെ വരാന്‍ അമ്മയെ ക്ഷണിച്ചതാണു. അച്ഛനുറങ്ങുന്ന ആറടി മണ്ണില്‍ അലിഞ്ഞു ചേരാന്‍ കൊതിച്ചിരുന്ന അമ്മ പക്ഷേ ഒഴിഞ്ഞു മാറി.


ഒറ്റയ്ക്ക് കഴിയണ്ട എന്ന് പറഞ്ഞ തന്നൊട് തനൊറ്റയ്ക്ക്ല്ല നിന്റെ അച്ഛനും മുത്തച്ഛനും മറ്റെല്ലാവരും തനിക്ക് കൂട്ടിനുണ്ട് എന്നു പറഞ്ഞ് തന്നെ ആശ്വസിപ്പിച്ച അമ്മ.


ഇവിടുള്ള ഉദ്ദ്യോഗം കളയണ്ട, നിനക്ക് കഴിയാനുള്ള ചുറ്റുപാടുകളെല്ലാം ഇവിടുണ്ടല്ലോ ഇവിടെ എന്നോടൊപ്പം കഴിയാം എന്ന് അമ്മ കരഞ്ഞുപറഞ്ഞത് താന്‍ കണ്ടില്ല.


ഉയരങ്ങള്‍ കീഴടക്കാന്‍ വെമ്പിയിരുന്ന, തന്റെ സ്വപ്നങ്ങള്‍ക്ക് അന്ന് അമ്മയുടെ കണ്ണീരു കാണാന്‍ കഴിഞ്ഞില്ല.


താന്‍ അയച്ചിരുന്ന കാശിനു അമ്മയ്ക്ക് ആവശ്യമില്ലായിരുന്നു. അമ്മയുടെ ആവശ്യം എന്താണെന്ന് ഇന്ന് തനിക്ക് മനസ്സിലാവുന്നു.


ജീവിതസന്ധ്യയില്‍ തനിച്ചായ എന്നെ ആ പാഠം പഠിപ്പിക്കാന്‍ മകനിന്ന് കഴിഞ്ഞു. ചരിത്രത്തിന്റെ ആവര്‍ത്തനം.


ഇന്ന് ഞാന്‍, നാളെ നീ. തീര്‍ത്തും അന്വര്‍ത്ഥമാക്കുന്ന വരികള്‍.


അമ്മയുടെ അതേ സ്ഥാനത്ത് ഇന്ന് ഞാന്‍.


തീര്‍ത്തും ഒറ്റയ്ക്ക്.


അല്ല. ഒറ്റയ്ക്കല്ല.

ഇവിടെ എന്റെ അമ്മയുണ്ട്. ആ അദൃശ്യ സാനിധ്യം ഇവിടെയുണ്ട്. അതു തന്നെയാണിന്ന് ഇന്നെനിക്ക് ഏറ്റവും ആവശ്യം.


അമ്മയുടെ കണ്ണുനീരിനും കാത്തിരിപ്പിനും മുകളില്‍ നേടിയെടുത്ത സൗഭാഗ്യങ്ങളൊന്നും ഇന്ന് ആശ്വാസമാകുന്നില്ല. ആശ്വാസം ഈ മണ്ണില്‍, ഈ തൊടിയില്‍ ഈ വീട്ടില്‍ നിറഞ്ഞു നില്‍ക്കുന്ന അമ്മയുടെ ഓര്‍മ്മകള്‍ മാത്രം.


അതേ. അതു തന്നെയാണു ഇന്ന് എന്റെ പ്രായശ്ചിത്തം. ഇല്ല ഇനി ഒരു മടങ്ങിപ്പോക്ക് ഇല്ല. ഇനി ഞാന്‍ അമ്മയുടെ ചാരത്ത്....

Friday, September 10, 2010

ഗണപതി ഭഗവാനേ ശരണം .....

ഓം ഗം ഗണപതയേ നമ:

നാളെ ഗണേശ ചതുര്‍ഥി. ഒരു ഗണേശ സ്തുതി ആയിക്കോട്ടെ.




ഗണപതി ഭഗവാനേ ശരണം
ഗജമുഖ ഭഗവാനേ ശരണം

വിഘ്നങ്ങളകറ്റി നീ കാത്തിടേണമേ
വിഘ്നേശ്വരാ ദേവാ വിനായകനേ

മംഗള മൂര്‍ത്തിയാകും നിന്‍ പാദാരവിന്ദങ്ങള്‍
മനസ്സില്‍ ധ്യാനിച്ചു കുമ്പിടുന്നേന്‍

പാപങ്ങളൊക്കെയും മാറ്റുകെന്‍ നാഥാ
പാലും പഴങ്ങളും നേദിച്ചിടാം ഞാന്‍

ആദിമൂലപ്പൊരുളാകും നിന്നെ ഞാന്‍
ആരതി ചെയ്തു വണങ്ങിടുന്നു നിത്യം

സങ്കടമോചനനേ, ശ്രീ പാര്‍വ്വതി നന്ദനനേ
സകലവിഘ്നങ്ങളും തീര്‍ക്കുന്ന നീ മംഗളമൂര്‍ത്തിയല്ലോ

സതതം ചൊരിയുക നിന്‍ ദയാകടാക്ഷം ദേവാ
സകല ദുരിതവിനാശകനേ ശ്രീ ഗണപതി ദേവാ

ഗണപതി ഭഗവാനേ ശരണം
ഗജമുഖ ഭഗവനേ ശരണം.

Wednesday, September 1, 2010

ഇടവേളയ്ക്ക് ശേഷം

ചെറിയ ഇടവേള പറഞ്ഞ് പിരിഞ്ഞിട്ട് അല്‍പം വലിയൊരു ഇടവേളയായിപ്പോയി. നാട്ടിലെത്തി പല കാര്യങ്ങളും ശരിയാക്കാനുണ്ടായിരുന്നു. കുട്ടികളുടെ സ്കൂള്‍ അഡ്മിഷന്‍, വീട്, ജോലി തുടങ്ങി ഒട്ടനവധി കാര്യങ്ങള്‍. വിചാരിച്ചപോലെ അത്ര ഈസിയായിരുന്നില്ല ഒന്നും.

ഇപ്പോഴെല്ലാമൊന്ന് സെറ്റിലായി വരുന്നു.

ആദ്യമൊക്കെ കുട്ടികള്‍ക്ക് നാടൊരു കൗതുകവും സന്തോഷവുമൊക്കെയായിരുന്നു. എന്നാല്‍ ഇനി എന്നാണു ഡല്‍ഹിക്ക് മടങ്ങുന്നതെന്നാണു ഇപ്പോഴത്തെ ചോദ്യം. മറുനാട്ടിലിരുന്ന് നമ്മുടെ നാട്ടിലെത്താന്‍ മനസ്സ് കൊതിക്കുന്നതുപോലെയാണു ഇപ്പോള്‍ അവര്‍ നാട്ടിലിരുന്ന് ഡല്‍ഹിക്ക് പോകാന്‍ കൊതിക്കുന്നത്. അവരുടെ സ്കൂളും കൂട്ടുകാരേയും ഉത്തരേന്ത്യന്‍ വിഭവങ്ങളുമെല്ലാം അവര്‍ വളരെ മിസ്സ് ചെയ്യുന്നു.

എങ്കിലും ഇപ്പോഴൊരു സന്തോഷമുണ്ട്. നാട്ടില്‍ ഞങ്ങളൊരു വീട് വയ്ക്കാന്‍ പോകുന്നു. പണി തുടങ്ങിക്കഴിഞ്ഞു. ഇനിയിപ്പോള്‍ വീട് പണിയുടെ തിരക്കുകളായി. ദീര്‍ഘകാലത്തെ ഞങ്ങളുടെ ഒരു സ്വപ്നമാണു നാട്ടിലൊരു പുതിയ വീട്. അതിന്റെ സന്തോഷത്തിലാണു കുട്ടികളും.

ഇടയ്ക്കിടക്ക് പോസ്റ്റുകളിടാന്‍ പറ്റിയില്ലെങ്കിലും ബ്ളോഗുകളെല്ലാം വായിക്കാന്‍ സമയം കണ്ടെത്തണം. പല ബ്ളോഗു വിശേഷങ്ങളും അറിയാതെ പോയി.

ഇനി സ്ഥിരമായി ഞാനും ഉണ്ടാവും ഈ ബ്ളോലോകത്ത്.

Wednesday, April 8, 2009

ഇതാ ഞാനും നാട്ടിലേക്ക്.....

ഇതാ ഞാനും നാട്ടിലേക്ക്.....

ഈ വിഷുവിന് ഞാനും നാട്ടില്‍ പോകുന്നു. ചില കാര്യങ്ങള്‍ വിചാരിച്ചതുപോലെ നടക്കുകയാണെങ്കില്‍ നാട്ടില്‍ തന്നെ സെറ്റില്‍ ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. അതിന്റെ ആവേശത്തിലാണ് ഞാന്‍. എനിക്കു വേണ്ടി നിങ്ങളും പ്രാര്‍ത്ഥിക്കണം. ഈ അന്യദേശ വാസം വല്ലാതെ മടുത്തു കഴിഞ്ഞു. നാട്ടില്‍ ചെന്ന് സെറ്റിലായി ഇന്റര്‍നെറ്റ് കണക്ഷനും എടുത്തിട്ട് ഇനി കാണാം. അതു വരേയ്ക്കും ചെറിയ ഒരു ഇടവേള.


എല്ലാ ബൂലോകവാസികള്‍ക്കും എന്റെ വിഷുദിനാശംസകള്‍!

Thursday, March 26, 2009

മനസ്സ്

മനസ്സ് ഒരു പിടികിട്ടാപ്പുള്ളിയണെന്ന് ചിലപ്പോള്‍ തോന്നും. ഒരേ സമയം ദിവസ്വപനത്തിന്റെ ചിറകിലേറ്റി നടത്തുകയും ഭീകരസ്വപ്നങ്ങളാല്‍ പേടിപ്പെടുത്തുകയും ചെയ്യുന്ന വിരുതന്‍.

മനസ്സ് നമുക്ക് സ്വന്തമെങ്കിലും നമ്മുടെ കൈയില്‍ അതിന്റെ കടിഞ്ഞാണ്‍ പലപ്പോഴും ഉണ്ടാവാറില്ല. എവിടെയെല്ലാമാണ് അത് നമ്മെ കൊണ്ടെത്തിക്കുന്നത്.

ശരവേഗത്തിലല്ല, പ്രകാശവേഗത്തിലാണ് ഈ മനസ്സെന്ന വിരുതന്റെ സഞ്ചാരം. പ്രവാസ ജീവിതത്തിന്റെ യാന്ത്രികതയില്‍ നിന്നും എത്ര വേഗം നാടിന്റെ സൗന്ദര്യത്തിലേക്ക് എത്തിക്കുന്നു. എത്ര വേഗം ബന്ധുമിത്രാതികളുടെ അരികത്തെത്തിക്കുന്നു.


ഓര്‍ത്താല്‍ എന്തൊരല്‍ഭുതം! ഭാവിയുടെ ആകുലതകളില്‍ നൊമ്പരപ്പെടുന്ന മനസ്സ് എത്ര പെട്ടെന്ന് കുട്ടിക്കാലത്തിന്റെ കുസൃതികളിലേക്ക് ഊളിയിടുന്നു. ശരീരമൊന്നനക്കാന്‍ പോലുമാവതെ മരണാസന്നയായി കിടക്കുന്ന മുത്തശ്ശിമനസ്സ് എത്ര പെട്ടെന്നാണ് ഗള്‍ഫിലുള്ള ചെറുമകന്റെ അടുത്തേയ്ക്ക് പറന്നെത്തുന്നത്.

ഒരേ സമയം ഒരു കാര്യത്തിന്റെ ശരിയും തെറ്റും കാണുന്നതും മനസ്സ്.

മനസ്സ് പോകുന്നിടത്തൊക്കെ ശരീരത്തിനും പോകാന്‍ കഴിഞ്ഞിരുന്നെങ്കില്‍! ഹായ്! എന്തു രസമായിരിക്കും. എന്നാല്‍ ഞാനിപ്പോള്‍ത്തന്നെ നാട്ടിലേക്ക് ഓടിപ്പോയേനെ. ആറ്റിലൊന്ന് കുളിച്ച് കുടുംബക്ഷേത്രത്തില്‍ തൊഴുത്, ബന്ധുക്കളേയും കൂട്ടുകാരേയുമൊക്കെ കണ്ട് അമ്മ ഉണ്ടാക്കുന്ന ആഹാരവും കഴിച്ച് വരാമായിരുന്നു.

എന്റെ മനസ്സിന്റെ ഒരു കാര്യമേ. ഇതിനൊരു കടിഞ്ഞാണിട്ടേ പറ്റൂ. ഇങ്ങനൊക്കെ എന്തിനാ ഈ ബ്ളോഗില്‍ എഴുതുന്നതെന്നു നിങ്ങളുടെ മനസ്സ് ചോദിക്കുമായിരിക്കും. അല്ല, അതു പിന്നെ എന്റെ ബ്ളോഗിലല്ലാതെ മറ്റാരുടെയെങ്കിലും ബ്ളൊഗിലെഴുതാന്‍ പറ്റുമോ എന്ന മറുചോദ്യം ചോദിക്കുന്നതും എന്റെ മനസ്സ്. ഈ മനസ്സിനെക്കൊണ്ട് ഞാന്‍ തോറ്റു.

ഹോ! ഇത്രയും പറഞ്ഞുകഴിഞ്ഞപ്പോള്‍ എന്റെ മനസ്സിനെന്തൊരാശ്വാസം. ഇനി ഞാന്‍ ചിന്ത.കോമില്‍ പോയി അവിടെയുള്ള ബ്ളോഗു മനസ്സുകള്‍ എന്തു പറയുന്നുവെന്ന് തിരക്കിയിട്ട് വരാം.

Monday, March 9, 2009

കലികാല കാഴ്ചകള്‍!

അയ്യയ്യോ കണ്ടില്ലേ കലികാല കാഴ്ചകള്‍
അയ്യോ നാടിന്‍ വിപത്താം കാഴചകള്‍!
അങ്ങോട്ടുമിങ്ങോട്ടും വെട്ടിവീഴ്ത്തുന്നു
അമ്പോ, മാഫിയകള്‍ ഗുണ്ടാസംഘങ്ങള്‍ പലതരം

സ്ത്രീധനം പോരാഞ്ഞു ചുട്ടു കൊല്ലുന്നു
സ്ത്രീ മഹാധനം എന്നറിയാതെ ചിലര്‍
പെണ്‍ഭ്രൂണഹത്യ പെരുകുന്നു നാട്ടില്‍
പൊന്നിനു പെണ്ണിനേക്കാള്‍ മൂല്യമേറിടുന്നു

പീഢനം പീഢനം നാട്ടിലമ്പാടു
പീഢിപ്പിക്കപ്പെടുന്നു അമ്മ പെങ്ങന്മാര്‍
അമ്മതന്‍ ചാരേ മയങ്ങും കുഞ്ഞിനും
ഇല്ലില്ല ഇന്നീ നാട്ടില്‍ സുരക്ഷ

മൊബൈലും ബ്ളൂ ടൂത്തും ഒളിക്യാമറകളും
മൊത്തം കമ്പ്യൂട്ടര്‍ നീലതരംഗത്തില്‍ കൗമാരങ്ങള്‍
ഇലക്ട്രോണിക് യുഗത്തിന്‍ നേട്ടങ്ങള്‍ക്കൊപ്പം
ഇന്നു നശിക്കുന്നു പുത്തന്‍ തലമുറ

ചോരകുഞ്ഞിനെ കൂടയിലുപേഷിക്കും
ആധുനിക കുന്തിമാര്‍ ഇന്നു നിരവധി
പതിദേവനു മരണം വിധിച്ചിട്ട്
പരഗമനം നടത്തുന്നു ഭാര്യമാര്‍ ചിലര്‍

പെറ്റുപോറ്റിയ മാതാപിതാക്കളെ
പോറ്റുവാനാവില്ലെന്നു ശഠിക്കുന്നു മക്കള്‍
അണുകുടുംബങ്ങളിലേക്കൊതുങ്ങി നമ്മള്‍
അച്ഛനുമമ്മയ്ക്കും വൃദ്ധസദനങ്ങള്‍ തീര്‍ത്തു നമ്മള്‍

സ്വജനപക്ഷപാതവും ജാതിക്കോമരങ്ങളും
കൈക്കൂലിയും അഴിമതിയും പെരുകുന്നു നാട്ടില്‍
വികസനം വികസനമെന്നു ചൊല്ലി
വികസിപ്പിക്കുന്നൂ കീശകള്‍ നേതാക്കന്മാര്‍

ജാഥകള്‍ ഹര്‍ത്താല്‍ സമരങ്ങള്‍ ബന്ദുകള്‍
ജയന്തികളും രക്തസാക്ഷികളും
മാരണങ്ങള്‍ തോരണങ്ങള്‍ കൊടിക്കൂറകള്‍ പലവിധം
മാനമില്ലാതെ രാഷ്ട്രീയ അന്തര്‍നാടകങ്ങള്‍

പാവം പൊതുജനം കഴുതകളല്ലേ
പ്രതികരണ ശേഷി നശിച്ചു പോയില്ലേ
സത്യവും ധര്‍മ്മവും പാടേ ക്ഷയിച്ചു പോയ്
സച്ചിതാനന്ദ സ്വരൂപ പാഹിമാം പാഹിമാം

Wednesday, March 4, 2009

സ്നേഹം നിറഞ്ഞ പുഴയ്ക്ക്,






സ്നേഹം നിറഞ്ഞ പുഴയ്ക്ക്,

എന്നാലും നീ എന്നോട് ഈ ചതി ചെയ്തല്ലോ?
ഇത്ര പെട്ടെന്ന് ഈ കളിക്കൂട്ടുകാരനെ മറന്നു പോയല്ലോ?
പിറന്നു വീണ ആ മലമുകളില്‍ നിന്നേ തുടങ്ങിയതല്ലേ ഈ ചങ്ങാത്തം. പിറന്ന അന്നു മുതല്‍ ഇന്നുവരേയും ഒരുമിച്ചായിരുന്നില്ലേ? കളിയും ചിരിയും കരച്ചിലുമെല്ലാം നാം ഒന്നിച്ചു പങ്കിട്ടിരുന്നില്ലേ?

ബാല്യകൗമരങ്ങളില്‍ നിന്റെ കളിചിരികള്‍ക്കും സംഗീതത്തിനും എന്നും കാതോര്‍ത്തിരുന്നവനല്ലേ ഞാന്‍.

യൗവനത്തില്‍ നിന്റെ ഭാവങ്ങള്‍ മാറുന്നത് ഞാന്‍ അമ്പരപ്പോടെ നോക്കിയിരുന്നു. എന്നെ കീറിമുറിച്ച് നീ വീണ്ടും വീണ്ടും വലുതായപ്പോള്‍ എന്റെ സ്നേഹത്തിന്റെ പരപ്പ് കൂടിയതല്ലേ ഉള്ളൂ.ശാന്തമായി രാത്രികളില്‍ ഒഴുകിയിരുന്ന നിനക്ക് കാവലായ് ഞാനുണ്ടായിരുന്നില്ലേ അല്ലെങ്കിലും പണ്ടും നീ ഇങ്ങനെ തന്നെയായിരുന്നു. പുതിയ പുതിയ കൂട്ടുകള്‍ക്കും ശീലങ്ങള്‍ക്കുമൊപ്പം നീ എന്നും ഭാവപ്പകര്‍ച്ച കാണിച്ചിരുന്നു.

മഴയുടെ അട്ടഹാസത്തിനൊപ്പം നീ ഒരു ഉന്മാദിനിയായി മാറും. നിന്നുടെ സ്ത്രൈണത മറന്ന് നീ ഉറഞ്ഞു തുള്ളും നിന്നുടെ അട്ടഹാസവും ശൗര്യവും കണ്ട് പലരും ഭയപ്പെട്ടിട്ടുണ്ട്.

ഇല്ല. നീ എന്നെ സ്നേഹിച്ചിട്ടില്ല.

മഴ കൂട്ടിനുണ്ടാവുമ്പോള്‍ നീ എന്നെ മറന്നു പോകും. എന്റെ വേദനകളെ നീ ഗൗനിക്കാറില്ല. എന്നില്‍ മായത്ത മുറിപ്പാടുകളുണ്ടാക്കും. എന്റെ സ്വപ്നങ്ങളെ ചവിട്ടിമെതിച്ച് നീ ആര്‍ത്തട്ടഹസിക്കും. എന്നില്‍ കടന്നുകയറ്റം നടത്തും. എങ്കിലും ഞാനെല്ലാം ക്ഷമിക്കുമെന്ന് നിനക്കറിയാം. മഴ മാറിയാല്‍ പുതിയ ഭാവത്തോടെ സ്നേഹത്തോടെ നീ വീണ്ടും പഴയതു പോലാവും. വേദനകള്‍ മറന്ന് വീണ്ടും കൂട്ടുകൂടും. വസന്തം വരും. പൂക്കള്‍ ചിരിക്കും കിളികള്‍ പാടും. വീണ്ടും സന്തോഷത്തിന്റെ ദിനങ്ങള്‍. എന്നാലിന്നോ?

പ്രതാപിയായ സാഗരത്തെ കണ്ടപ്പോള്‍ നീ എന്നെ മറന്നു. അവന്‍ ബലവാനാണ്. അവന്റെ പ്രൗഢിയില്‍ നീ മതി മറന്നു. അവനില്‍ അലിഞ്ഞു ചേരാന്‍ നീ ആഗ്രഹിച്ചു. ഇതുവരെ ഒപ്പമുണ്ടായിരുന്ന എന്നെ നീ മറന്നു. എങ്കിലുമെന്റെ പ്രീയസഖീ, നിന്നെ ഓര്‍ത്ത് ഞാന്‍ വേദനിക്കുന്നു. അവിടെ നിനക്ക് ഒരു സ്ഥാനവുമുണ്ടാകില്ല. നിന്നെക്കുറിച്ച് ചിന്തിക്കാന്‍ അവിടെ ആരുമുണ്ടാവില്ല. നീ വെറും നിസാര. അസ്ഥിത്വമില്ലാതാകുന്ന നിന്നെ ഓര്‍ത്ത് ദുഃഖിച്ച് ഞാന്‍ ഇവിടെത്തന്നെ ഉണ്ടാകും. ഈ തീരം എന്നും നിനക്ക് സ്വന്തം.



എന്ന്,

നിന്റെ സ്വന്തം തീരം.
(ചിത്രങ്ങള്‍ ഗൂഗിളിന്റേതാണേ)

Wednesday, February 11, 2009

ആനന്ദലബ്ധിക്കിനിയെന്തു വേണം

ആരോമല്‍ പൊന്‍മകള്‍ തന്‍ പാല്‍പ്പുഞ്ചിരിക്കായ്
ആവോളം പൊന്നുമ്മ നല്‍കിയമ്മ
വാരിവാരിപ്പുണര്‍ന്നാമോദത്തോടെ
വാര്‍നെറ്റിത്തടം തലോടിയമ്മ

കുഞ്ഞിളം കൈകാലിളക്കി കുഞ്ഞ്
മന്ദഹാസം പൊഴിച്ചതു കണ്ടയമ്മ
കുഞ്ഞേ നീയെന്‍ സ്വര്‍ഗ്ഗമെന്നു ചൊല്ലി
മനം മറന്നങ്ങു രസിച്ചു നിന്നു

അമ്മതന്‍ വല്‍സല്യത്തിന്‍ പാലാഴി
അമ്മിഞ്ഞപ്പാലായി ചുരത്തിയമ്മ
കുഞ്ഞിന്നു കരുതലാം കാരുണ്യക്കടലായ്
ദൈവത്തിന്‍ പ്രതിരൂപമായ് മാറിയമ്മ

അച്ഛനെപ്പോലെയോ അമ്മയേപ്പോലെയോ
ആരോടു സാമൃമെന്‍ കുഞ്ഞിനെന്നോര്‍ത്ത്
കൈ വളരുന്നോ കാലുവളരുന്നോ
സാകൂതം നോക്കിയിരുന്നു അമ്മ

താരാട്ടുപ്പാട്ടിന്‍ ഈണത്തിനൊപ്പം
താലോലം തോളത്തിലാട്ടിയമ്മ
കുഞ്ഞതിന്‍ മലമൂത്രത്തിനിന്ന് അറപ്പേതുമില്ലേയ്
വൃത്തിയാക്കുന്നതമ്മതന്‍ മമതയല്ലേ

മാമുണ്ണിക്കുവാന്‍ കുളിപ്പിച്ചൊരുക്കുവാന്‍
സമയമൊട്ടും തികയുന്നില്ലിന്നിവള്‍ക്ക്
ഭൂമിയെ ചുറ്റും അമ്പിളിയെന്നപോല്‍
കുഞ്ഞിനെ ചുറ്റും ഉപഗ്രഹമായിമാറിയമ്മ

കൈപിടിപ്പിച്ച് നടക്കാന്‍ പഠിപ്പിച്ച്
കുഞ്ഞിന്‍ ആദ്യ ഗുരുവായ് ചമഞ്ഞിതമ്മ
കാലുറയ്ക്കാതെ പിച്ചവയ്ക്കും കുഞ്ഞിന്‍
കാലുകള്‍തന്‍ താളമായ് ആടിയമ്മ

അമ്മയായ് മാറിയ ആഹ്ളാദത്താല്‍
അമ്പേ മറന്നുപോയ് മറ്റെല്ലാം പെണ്ണ്
അമ്മേ എന്നുള്ളകുഞ്ഞിന്‍ ആദ്യവിളികേട്ടവള്‍ക്ക്
ആനന്ദലബ്ധിക്കിനിയെന്തു വേണം!

Wednesday, January 28, 2009

മുളക് അച്ചാര്‍



മാര്‍ക്കറ്റില്‍ ചുവന്നു തുടുത്തിരിക്കുന്ന ഈ മുളകുകളെ കണ്ടപ്പോള്‍ വല്ലാത്ത സ്നേഹം തോന്നി.

എന്താ ഇവന്റെ ഒരു ലുക്ക്. എന്നാ കുറച്ച് വങ്ങിയേക്കാം എന്നു കരുതി. ഒരു കിലോ വാങ്ങിച്ചു.

ഇവിടെ നല്ല തണുപ്പാണ്. പിന്നെ വലിയ എരിവൊന്നും ഇവനില്ല. മിര്‍ച്ച് പക്കോട (മുളക് ബജിയുടെ ഹിന്ദി പതിപ്പ്) ഞാന്‍ ഉണ്ടാക്കാറുണ്ട്. പക്ഷേ ഒരു കിലോ വാങ്ങിപ്പോയില്ലേ. അത് മൊത്തം പക്കോട ആക്കിയാല്‍ പറ്റത്തില്ലല്ലോ.

വേറെ ഏതു രൂപത്തില്‍ ഇവനെ എങ്ങനെ അകത്താക്കാം എന്ന് ചിന്തിച്ചിരിക്കുമ്പോഴാണ് എന്റെ ഒരു ഹിന്ദിക്കാരി കൂട്ടുകാരി വീട്ടില്‍ വന്നത്. മുന്‍പ് എന്റെ കൂടെ ഓഫീസില്‍ ഉണ്ടായിരുന്നതാണ് കക്ഷി. ഇടക്കൊക്കെ വിസിറ്റ് പതിവാണ്.

അവളോട് ഞാന്‍ ഈ മുളകുസുന്ദരന്റെ കാര്യം പറഞ്ഞു. അവളാണ് ഇവനെ അച്ചാറാക്കി അല്‍പാല്‍പം അകത്താക്കൂ എന്ന് ഉപദേശിച്ചത്.

അവള്‍ പറഞ്ഞതുപോലെ ഞാന്‍ മുളക് അച്ചാര്‍ ഉണ്ടാക്കി നോക്കി. എനിക്ക് ഒത്തിരി ഇഷ്ടമായി. എന്നാല്‍ കുറച്ച് ബ്ലോഗിലൂടെ നിങ്ങള്‍ക്കും തരാം എന്നു കരുതി.

മിര്‍ച്ച് പക്കോട ഉണ്ടാക്കിയിട്ട് ബാക്കി വന്ന മുളകാണ് കേട്ടോ.

ഇതാ ഉണ്ടാക്കുന്ന വിധം:

മുളക് കഴുകി തുണികൊണ്ട് തുടച്ചെടുത്തത് : 1/2 കിലോ
പെരുംജീരകം : 2 ടീ സ്പൂണ്‍
ഉലുവ : 1ടീ സ്പൂണ്‍
മല്ലിപ്പൊടി : 1 1/2 ടീ സ്പൂണ്‍
മുളക് പൊടി : 2 1/2 ടീ സ്പൂണ്‍
മഞ്ഞള്‍പ്പൊടി : 3/4 ടീ സ്പൂണ്‍
എണ്ണ : 2 ടേബിള്‍ സ്പൂണ്‍
പുളി : 1 ഇടത്തരം നെല്ലിക്ക വലിപ്പത്തില്‍
ആംചൂര്‍ (മാങ്ങാപ്പൊടി) : 2 ടീ സ്പൂണ്‍
(പായ്ക്കറ്റില്‍ വാങ്ങാന്‍ കിട്ടും)
ഉപ്പ് : ആവശ്യത്തിന്


പെരുംജീരകവും ഉലുവയും ചതച്ചു വയ്ക്കുക. പൊടിഞ്ഞു പോകരുത്. മുളക് അറ്റം രണ്ടായി പിളര്‍ന്ന് വയ്ക്കുക.

ഒരു ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി പെരുംജീരകം ഉലുവ എന്നിവ വഴറ്റുക. പച്ച മണം മാറിയാല്‍ മല്ലിപ്പൊടി, മുളക് പൊടി, മഞ്ഞള്‍പ്പൊടി, ആംചൂര്‍ എന്നിവ ചേര്‍ത്ത് ചൂടാക്കുക. ഇതിലേക്ക് പുളിപിഴിഞ്ഞതും കുറച്ച് വെള്ളവും ഉപ്പും ചേര്‍ത്ത് നന്നായി തിളപ്പിക്കുക. ഇതില്‍ മുളക് ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. മുളക് വെന്തു കുഴയാതെ ശ്രദ്ധിക്കണം.

അന്നു തന്നെ ഉപയോഗിക്കുന്നതിനേക്കാള്‍ നല്ലത് ഒന്നോ രണ്ടോ ദിവസം കഴിഞ്ഞ് ഉപയോഗിക്കുന്നതാണ്. രണ്ടാഴ്ച കേടുകൂടാതെ ഇരിക്കും. ചോറിന്റെ കൂടെയോ ചപ്പാത്തിയുടെ കൂടെയോ കഴിക്കാം.









Thursday, January 15, 2009

നിഴല്‍

വളരുന്നു ചുരുങ്ങുന്നു
മുന്നിലും പിന്നിലും കൂടെനടക്കുന്നു
എങ്കിലും വേര്‍പെട്ട് പോകാനാവില്ലല്ലോ

ജനിച്ച നാള്‍ മുതല്‍ കൂടെയാണെന്നാലും
മരണം വരേയും ഞാന്‍ പിന്തുടരും
ഊണിലും ഉറക്കത്തിലും അരികത്തു ഞാനുണ്ട്
കരഞ്ഞാലും ചിരിച്ചാലും നിന്‍ കൂടെ ഞാനുണ്ട്

നീയില്ലാതെ ഞാനില്ല
ഞാനില്ലാതൊട്ടു നീയുമില്ല
നിന്‍ ചിതയെരിയുമ്പോള്‍
എന്‍ ചിതയുമെരിഞ്ഞിടും

നീയില്ലാതെനിക്കസ്ഥിത്വമില്ല
എന്‍ സ്ഥാനം എന്നും നിന്‍ കാല്‍ക്കീഴില്‍ മാത്രം
ആരാണ് ഞാന്‍? ഞാന്‍ നിന്‍ നിഴല്‍ മാത്രം.

Saturday, December 27, 2008

വെജിറ്റേറിയന്‍ ഇറച്ചിക്കറി

കഴിഞ്ഞ ഞായറഴ്ച......

പതിവു പോലെ അല്‍പം സ്ലോ ആയാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ഞായറാഴ്ചകളങ്ങനാണ്. പോരാത്തതിന് വീട്ടില്‍ ഞാനും മക്കളും മാത്രമേ അന്നുള്ളൂ.

നേരം ഒരു മണിയോടടുക്കുന്നു. ഉച്ചക്ക് ഒന്നും തയ്യാറായിട്ടില്ല. ചപ്പാത്തി (റൊട്ടിയെന്നാണ് ഞങ്ങള്‍ പറയാറ്) മതിയെന്ന് മൂത്തമകള്‍ക്ക് നിര്‍ബന്ധം. ഉത്തരേന്ത്യന്‍ ഭക്ഷണരീതിയാണ് അവള്‍ക്ക്ക്കിഷ്ടം. മൂന്ന് നേരവും റൊട്ടി കൊടുത്താലും സന്തോഷത്തോടെ കഴിച്ചുകൊള്ളും. ചോറ് കാണുമ്പോഴേ അവള്‍ക്ക് ദേഷ്യമാണ്. എനിക്ക് ഒരു നേരമെങ്കിലും ചോറുണ്ടില്ലെങ്കില്‍ ദേഷ്യം.

എന്നാല്‍പ്പിന്നെ അങ്ങനാട്ടെ എന്നു ഞാനും കരുതി. പണിയും ലാഭം. അല്ലെങ്കില്‍ തന്നെ ഡല്‍ഹിയിലെ ഈ കൊടുംതണുപ്പത്ത് റൊട്ടിതന്നാ നല്ലത്.

അപ്പോഴാണ് മൂക്കത്തടിച്ചു കയറുന്ന മണം. ഞങ്ങളുടെ ഫ്ളാറ്റിന്റെ താഴെ താമസിക്കുന്നത് ഓറീസ്സാക്കാരാണ്. അവരുടെ വീട്ടില്‍ നോണ്‍വെജ് ഉണ്ടാക്കുകയാണ്. ചെറുതായിട്ട് വിശപ്പും തുടങ്ങിയിട്ടുണ്ട്. എന്റെ മോള്‍ക്കാണേല്‍ കൊതിവന്നിട്ട് വയ്യ. അവളെപ്പോലെ കോഴി കൊതിച്ചി വേറെ കാണില്ല. ഒരു മുഴുവന്‍ കോഴിയെ കിട്ടിയാലും തീര്‍ത്തുകൊള്ളും. കഴിഞ്ഞജന്മം കുറുക്കനായിരുന്നോ എന്ന് ഞങ്ങള്‍ കളിയാക്കാറുണ്ട്.

മണ്ഡലകാലമായതിനാല്‍ 41 ദിവസം ശുദ്ധസസ്യാഹാരികളാണ്. അതുകൊണ്ട് കുറച്ച് ദിവസമായി അവള്‍ നോണ്‍വെജ് കഴിച്ചിട്ട്. കൊതിമൂത്ത് ഇരിക്കാനും വയ്യ. അങ്ങനെയാണ് എനിക്ക് വെജിറ്റേറിയന്‍ ഇറച്ചിക്കറി എന്ന ആശയം വര്‍ക്കൗട്ടായത്.

സോയാബീന്‍ ചംഗ്സ് മക്കളുടെ ഇഷ്ടവിഭവമാണ്. പിന്നൊന്നും ആലോചിച്ചില്ല. കുറച്ച് സോയാബീന്‍ ചംഗ്സും മഷ്റൂമും ചേര്‍ത്ത് ഇറച്ചി ഫ്രൈ ഉണ്ടാക്കുന്ന രീതിയില്‍ സൂപ്പര്‍ വെജിറ്റേറിയന്‍ ഇറച്ചി ഫ്രൈ മിനിട്ടുകള്‍ക്കകം റെഡി. സോയാസോസും അജിനോമോട്ടോയും ചേര്‍ത്ത് ഒരു ചൈനീസ് വേര്‍ഷന്‍ വേറേയും. കാര്യം കുശാല്‍. റൊട്ടിയും രണ്ടുതരം ഇറച്ചിഫ്റൈയുമായ് കുട്ടികള്‍ക്ക് ഖുശി. അവര്‍ ഖുശിയായ് കഴിക്കുന്നത് കണ്ടപ്പോള്‍ എനിക്കും ബഹുത് ഖുശി.