Wednesday, February 11, 2009

ആനന്ദലബ്ധിക്കിനിയെന്തു വേണം

ആരോമല്‍ പൊന്‍മകള്‍ തന്‍ പാല്‍പ്പുഞ്ചിരിക്കായ്
ആവോളം പൊന്നുമ്മ നല്‍കിയമ്മ
വാരിവാരിപ്പുണര്‍ന്നാമോദത്തോടെ
വാര്‍നെറ്റിത്തടം തലോടിയമ്മ

കുഞ്ഞിളം കൈകാലിളക്കി കുഞ്ഞ്
മന്ദഹാസം പൊഴിച്ചതു കണ്ടയമ്മ
കുഞ്ഞേ നീയെന്‍ സ്വര്‍ഗ്ഗമെന്നു ചൊല്ലി
മനം മറന്നങ്ങു രസിച്ചു നിന്നു

അമ്മതന്‍ വല്‍സല്യത്തിന്‍ പാലാഴി
അമ്മിഞ്ഞപ്പാലായി ചുരത്തിയമ്മ
കുഞ്ഞിന്നു കരുതലാം കാരുണ്യക്കടലായ്
ദൈവത്തിന്‍ പ്രതിരൂപമായ് മാറിയമ്മ

അച്ഛനെപ്പോലെയോ അമ്മയേപ്പോലെയോ
ആരോടു സാമൃമെന്‍ കുഞ്ഞിനെന്നോര്‍ത്ത്
കൈ വളരുന്നോ കാലുവളരുന്നോ
സാകൂതം നോക്കിയിരുന്നു അമ്മ

താരാട്ടുപ്പാട്ടിന്‍ ഈണത്തിനൊപ്പം
താലോലം തോളത്തിലാട്ടിയമ്മ
കുഞ്ഞതിന്‍ മലമൂത്രത്തിനിന്ന് അറപ്പേതുമില്ലേയ്
വൃത്തിയാക്കുന്നതമ്മതന്‍ മമതയല്ലേ

മാമുണ്ണിക്കുവാന്‍ കുളിപ്പിച്ചൊരുക്കുവാന്‍
സമയമൊട്ടും തികയുന്നില്ലിന്നിവള്‍ക്ക്
ഭൂമിയെ ചുറ്റും അമ്പിളിയെന്നപോല്‍
കുഞ്ഞിനെ ചുറ്റും ഉപഗ്രഹമായിമാറിയമ്മ

കൈപിടിപ്പിച്ച് നടക്കാന്‍ പഠിപ്പിച്ച്
കുഞ്ഞിന്‍ ആദ്യ ഗുരുവായ് ചമഞ്ഞിതമ്മ
കാലുറയ്ക്കാതെ പിച്ചവയ്ക്കും കുഞ്ഞിന്‍
കാലുകള്‍തന്‍ താളമായ് ആടിയമ്മ

അമ്മയായ് മാറിയ ആഹ്ളാദത്താല്‍
അമ്പേ മറന്നുപോയ് മറ്റെല്ലാം പെണ്ണ്
അമ്മേ എന്നുള്ളകുഞ്ഞിന്‍ ആദ്യവിളികേട്ടവള്‍ക്ക്
ആനന്ദലബ്ധിക്കിനിയെന്തു വേണം!