Friday, October 29, 2010

ഊര്‍മ്മിള

ഇവള്‍ ഊര്‍മ്മിള !!!
രാമായണകഥയിലെ ഏറ്റവും തഴയപ്പെട്ട കഥാപാത്രങ്ങളിലൊന്ന്.
പുരാണ കഥാപാത്രങ്ങളില്‍ എനിക്കേറ്റവും പ്രീയമുള്ള ഒരു സ്ത്രീ കഥാപാത്രമാണ് ഊര്‍മ്മിള.
പതിവ്രതയായും കുലീനയായും സീതയ്ക്കൊപ്പം നിന്നിട്ടും സീതയെ വാനോളം പുകഴ്ത്തുന്ന കവികളും കഥാകാരന്മാരും ഊര്‍മ്മിളയ്ക്ക് വേണ്ടത്ര പരിഗണന നല്‍കിയിട്ടില്ല. ഊര്‍മ്മിള അനുഷ്ഠിച്ച ത്യാഗമോര്‍ത്താല്‍ ഊര്‍മ്മിളയ്ക്ക് സീതയോളം മഹത്വമുണ്ട്.
ഒരു സ്ത്രീയ്ക്കുള്ള എല്ലാ വികാരവിചാരങ്ങളുമുള്ള ഈ സ്ത്രീ രത്നം ഒന്നും രണ്ടുമല്ല നീണ്ട പതിനാലു സംവല്‍സരങ്ങളാണ് ഭര്‍ത്താവിനെ ഭര്‍ത്തുസഹോദരന്റേയും പത്നിയുടേയും സംരക്ഷണത്തിനായി വനവാസത്തിന് വിട്ടിട്ട് ഭര്‍ത്തൃഗൃഹത്തില്‍ എതിര്‍പ്പുകളും പരിഭവങ്ങളുമില്ലാതെ കഴിഞ്ഞുകൂടിയത്.
സീത രാമനൊപ്പം വനവാസത്തിന് പോയതുപോലെ ഊര്‍മ്മിളയും ലക്ഷ്മണനൊപ്പം പോയിരുന്നെങ്കില്‍ ഇന്ദ്രജിത്തിനെ ജയിക്കാന്‍ ലക്ഷ്മണനോ അതുവഴി രാവണനെ ജയിക്കാന്‍ ശ്രീ രാമനോ കഴിയുമായിരുന്നില്ല. രാമായണകഥാഗതിയേ മാറുമായിരുന്നു. ഇവിടെയാണ് ഊര്‍മ്മിളയുടെ പ്രസക്തി.
എന്നിട്ടും ഊര്‍മ്മിളയുടെ ഈ ത്യാഗത്തിന് വേണ്ടത്ര പ്രസക്തി കിട്ടിയില്ല.
വനാന്തരത്തില്‍ ഭര്‍തൃസാമീപ്യത്തില്‍ കഴിഞ്ഞ സീതയേക്കാളും കൊട്ടാരജീവിതത്തിലെ സുഖഭോഗങ്ങള്‍ക്ക് നടുവില്‍ ഒരു തപസ്വിനിയെപ്പോലെ കഴിഞ്ഞ ഊര്‍മ്മിള എന്തുകൊണ്ടും ആദരണീയയാണ്.
ഇതുപോലെ അര്‍ഹിക്കുന്ന പ്രാധാന്യം കിട്ടാതെ പോയ പല കഥാപാത്രങ്ങളും നമ്മുടെ പുരാണങ്ങളിലുണ്ട്. ഇത്തരക്കരെ നമുക്കുചുറ്റിലും കാണാനാകും.

Friday, October 8, 2010

ഒരു നാടു കടത്തലിന്റെ ഓര്‍മ്മയ്ക്ക്

ഇവിടെ അടുത്ത വീട്ടില്‍ രണ്ട് പൂച്ചകളുണ്ട്.
മക്കള്‍ക്ക് ഈ പൂച്ചക്കുട്ടികളെ വലിയ ഇഷ്ടമാണ്.
അവരുടെ ഈ പൂച്ച സ്നേഹം കണുമ്പോള്‍ എനിക്ക് എന്റെ കുട്ടിക്കാലം ഓര്‍മ്മ വരും.
എന്റെ മക്കളെപ്പോലെ എന്റെ അനിയത്തിക്കും പൂച്ചകളെ വലിയ ഇഷ്ടമായിരുന്നു. എവിടെ പൂച്ചകളെ കണ്ടാലും അവള്‍ എടുത്തുകൊണ്ട് വരുമായിരുന്നു. പൂച്ചകള്‍ക്കും അവളെ ഇഷ്ടമായിരുന്നു. പൂച്ചകളെ നല്ല സുന്ദരന്മാരും സുന്ദരികളുമായി ഒരുക്കും. പേപ്പര്‍ കൊണ്ടും തുണികൊണ്ടും ഉടുപ്പ് ഉണ്ടാക്കി ഇടീക്കും. അമ്മ വാങ്ങി വയ്ക്കുന്ന പൗഡറും ചാന്തും കണ്മഷിയുമൊക്കെ അവറ്റകള്‍ക്ക് പൂശും. അമ്മയുടെ കൈയില്‍ നിന്ന് എത്ര വഴക്കും അടിയും കിട്ടിയാലും ഈ വിനോദത്തിന് ഒരു കുറവുമില്ല.
എനിക്കാണെങ്കില്‍ പൂച്ചകളെ കാണുന്നതേ അലര്‍ജിയായിരുന്നു. പൂച്ചകളുടെ കിറുകിറാന്നുള്ള ശ്ബ്ദം കേള്‍ക്കുമ്പോഴേ എനിക്ക് ദേഷ്യം വരും.
അതിനേക്കാള്‍ എനിക്ക് ദേഷ്യം തോന്നിയിരുന്നത് ആഹാരം കഴിക്കാനിരിക്കുമ്പോഴുള്ള ഇവറ്റകളുടെ അങ്ങോട്ടും ഇങ്ങോട്ടുമുള്ള ഓട്ടമാണ്. അത് കാണുമ്പോഴേ എനിക്ക് ചര്‍ദ്ദിക്കാന്‍ വരും. ഞാന്‍ വലിയ പേപ്പര്‍ കഷ്ണത്തില്‍ നടുക്ക് ഒരു ദ്വാരം ഉണ്ടാക്കി വാലില്‍ ഇട്ടു കൊടുക്കും. അപ്പോള്‍ വാല്‍ പൊക്കിയാലും പ്രശ്നമില്ലല്ലോ..
സ്നേഹം പ്രകടിപ്പിക്കാനോ എന്നറിയില്ല, പൂച്ചകള്‍ വന്ന് ശരീരത്തില്‍ മുട്ടിയുരുമ്മും. ഞാനവരെ ഓടിച്ച് വിടും. പക്ഷേ അനിയത്തി പൂച്ചകളെ മടിയില്‍ വച്ച് ഓമനിക്കും. ഈ പൂച്ച സ്നേഹം കാരണം അവള്‍ക്ക് പൂച്ചകുഞ്ഞി എന്ന് വിളിപ്പേരുണ്ടായിരുന്നു.
കണ്ണെഴുതി പൊട്ടുതൊട്ട പൂച്ചകളെകൊണ്ട് വീട് നിറഞ്ഞു.
സോഫയിലും കസേരകളിലും വന്നിരുന്നാല്‍ മുടി പൊഴിയും എന്ന് പറഞ്ഞ് അമ്മ എന്നും വഴക്കാണ്.
അങ്ങനെ പൂച്ചകളെ നാട് കടത്താന്‍ അമ്മ തീരുമാനിച്ചു.
ഇതിനായ് അമ്മ, ഞങ്ങളുടെ ഒരു കസിനെ ചട്ടം കെട്ടും. സഹായിയായി ഞാനും. കൂലിയായി രണ്ട് രൂപ ചേട്ടനും ഒരു രൂപ എനിക്കും. അന്ന് രണ്ട് രൂപയ്ക്കും ഒരു രൂപയ്ക്കും ഞങ്ങള്‍ കുട്ടികള്‍ക്ക് വലിയ വിലയാണ് കേട്ടോ.
അന്നത്തെ ആ നാടുകടത്തല്‍ യാത്ര ഓര്‍ക്കുമ്പോള്‍ ഇന്നും രസമാണ് എനിക്ക്.
അല്‍പം ദൂരേയ്ക്ക് പോകാന്‍ അമ്മയുടെ അനുവാദം കിട്ടുന്ന അപൂര്‍വ്വം സന്ദര്‍ഭമാണ്. അത് പാഴാക്കാന്‍ പറ്റില്ല.
ചാക്കില്‍ കെട്ടിയ പൂച്ചകളുമായ് പുള്ളിക്കാരന്‍ മുന്‍പിലും ഞാന്‍ പിന്നിലുമായുള്ള യാത്ര ഞങ്ങള്‍ക്ക് നല്ല രസമായിരുന്നു.
ഞ്ഞങ്ങളുടെ പുരയിടം കഴിഞ്ഞ് കുറേ ദൂരം പോകുമ്പോള്‍ ഒരു കുളമുണ്ട്. അതില്‍ നിറയെ മീനുകളുണ്ട്. പോകുന്ന വഴിക്ക് കുളത്തിലിറങ്ങി മീന്‍ പിടിക്കാന്‍ ഈ ചേട്ടന് വലിയ ഉല്‍സാഹമാണ്. ധാരാളം മീന്‍ പിടിച്ചുകളയും എന്ന ഭാവമാണ് പുള്ളിക്ക്. പക്ഷേ കുഞ്ഞ് വാല്‍മാക്രികളെ മാത്രമേ കിട്ടുകയുള്ളൂ എന്നതാണ് സത്യം.
കുളവും വയലും തോടും കടന്നുള്ള ആ യാത്രയ്ക്ക് ഒരു പിക്നിക്കിന്റെ സുഖമുണ്ടായിരുന്നു. വഴിയില്‍ കാണുന്ന പൂക്കളും ചെടികളുമൊക്കെ ശേഖരിച്ചാണ് എന്റെ യാത്ര. ചെടികളും പൂക്കളും അന്നും ഇന്നും എന്റെ ഹരമാണ്.
പൂച്ചകളെ നാടു കടത്താന്‍ പറ്റിയ സ്ഥലമെത്തിയാല്‍ ഞങ്ങള്‍ സഞ്ചി തുറന്ന് പൂച്ചകളെ സ്വതന്ത്രരാക്കും. എന്നിട്ട് അവരെ ശ്രദ്ധിക്കാതെ അല്‍പം കൂടി മുന്നോട്ട് പോകും. വല്ല മരത്തിന്റേയോ മറ്റോ പുറകിലൊളിച്ച് രഹസ്യമായ് പൂച്ചകളെ നിരീക്ഷിക്കലാണ് അടുത്ത പടി.
ചിലത് ദയനീയമായി ഞങ്ങളെ നോക്കുന്നത് കാണാം. ചിലത് അങ്ങോട്ടും ഇങ്ങോട്ടും ഓടിയിട്ട് ഞങ്ങളുടെ പുറകേ വരും. പൂച്ചകളുടെ ദയനീയമായ നോട്ടം കാണുമ്പോള്‍ എന്റെ പൂച്ച വിരോധമെല്ലാം പമ്പ കടക്കും.
ഇനി ഇവര്‍ക്ക് എങ്ങനെ ആഹാരം കിട്ടും. പട്ടിണി കിടന്ന് ചത്തു പോകുമല്ലോ, വിശന്നു കരയുന്ന സീനൊക്കെ മനസ്സില്‍ സങ്കല്‍പിക്കുമ്പോള്‍ വല്ലാത്ത സങ്കടം വരും. പിന്നെ സ്നേഹത്തോടെ തിരികെ വിളിക്കും. ചിലര്‍ തിരികെ വരും. ചിലത് ഓടിക്കളയും.
തിരികെ കിട്ടിയവരേയും കൊണ്ട് ഒരു മടക്കയാത്ര.
വഴിക്ക് കിട്ടിയ കാശ് ചിലവാക്കാനും ഞങ്ങള്‍ മറക്കാറില്ല.
പൂച്ചകളേയും കൊണ്ട് തലയും താഴ്ത്തി അമ്മയുടെ മുന്നില്‍ ചെല്ലുന്ന സീന്‍ ഓര്‍ക്കുമ്പോള്‍ ഇന്ന് ചിരി വരും. ഒപ്പം കാശ് പാഴായ് പോയതിലുള്ള അമ്മയുടെ ദേഷ്യവും.
ഇതൊരു സ്ഥിരം പരിപാടിയായപ്പോള്‍ മുന്‍കൂര്‍ പണം തരുന്ന ഏര്‍പ്പാട് അമ്മ നിര്‍ത്തി. ജോലി കഴിഞ്ഞിട്ട് കൂലി എന്ന നിലപാടെടുത്തു.
കാശ് കിട്ടണമെങ്കില്‍ നാട് കടത്താതെ വയ്യ എന്നായി.
അങ്ങനെ പൂച്ചകളെ നാടു കടത്തി വിജയശ്രീലാളിതരായി അമ്മയുടെ മുന്നില്‍ ഗമയില്‍ കൂലിക്ക് കൈ നീട്ടുമ്പോഴായിരിക്കും അമ്മ മുറിക്കുള്ളിലേക്ക് കൈ ചൂണ്ടുന്നത്. ആ ചൂണ്ടുന്നിടത്ത് ഞങ്ങളൊന്നുമറിഞ്ഞില്ലേ രാമനാരായണാ എന്ന ഭാവത്തോടെ ഞങ്ങള്‍ നാട് കടത്തിയവര്‍ ഞങ്ങള്‍ക്ക് മുന്നേ സീറ്റ് പിടിച്ചിരിക്കുന്നത് കാണുമ്പോഴുള്ള ആ അവസ്ഥ !!
പൂച്ചകളോട് തോന്നുന്ന ഒരു അരിശം.
വേറുതേ നടന്നത് മിച്ചം.
വീണ്ടും പൂച്ച വിരോധം തല പൊക്കും.