Wednesday, January 28, 2009

മുളക് അച്ചാര്‍



മാര്‍ക്കറ്റില്‍ ചുവന്നു തുടുത്തിരിക്കുന്ന ഈ മുളകുകളെ കണ്ടപ്പോള്‍ വല്ലാത്ത സ്നേഹം തോന്നി.

എന്താ ഇവന്റെ ഒരു ലുക്ക്. എന്നാ കുറച്ച് വങ്ങിയേക്കാം എന്നു കരുതി. ഒരു കിലോ വാങ്ങിച്ചു.

ഇവിടെ നല്ല തണുപ്പാണ്. പിന്നെ വലിയ എരിവൊന്നും ഇവനില്ല. മിര്‍ച്ച് പക്കോട (മുളക് ബജിയുടെ ഹിന്ദി പതിപ്പ്) ഞാന്‍ ഉണ്ടാക്കാറുണ്ട്. പക്ഷേ ഒരു കിലോ വാങ്ങിപ്പോയില്ലേ. അത് മൊത്തം പക്കോട ആക്കിയാല്‍ പറ്റത്തില്ലല്ലോ.

വേറെ ഏതു രൂപത്തില്‍ ഇവനെ എങ്ങനെ അകത്താക്കാം എന്ന് ചിന്തിച്ചിരിക്കുമ്പോഴാണ് എന്റെ ഒരു ഹിന്ദിക്കാരി കൂട്ടുകാരി വീട്ടില്‍ വന്നത്. മുന്‍പ് എന്റെ കൂടെ ഓഫീസില്‍ ഉണ്ടായിരുന്നതാണ് കക്ഷി. ഇടക്കൊക്കെ വിസിറ്റ് പതിവാണ്.

അവളോട് ഞാന്‍ ഈ മുളകുസുന്ദരന്റെ കാര്യം പറഞ്ഞു. അവളാണ് ഇവനെ അച്ചാറാക്കി അല്‍പാല്‍പം അകത്താക്കൂ എന്ന് ഉപദേശിച്ചത്.

അവള്‍ പറഞ്ഞതുപോലെ ഞാന്‍ മുളക് അച്ചാര്‍ ഉണ്ടാക്കി നോക്കി. എനിക്ക് ഒത്തിരി ഇഷ്ടമായി. എന്നാല്‍ കുറച്ച് ബ്ലോഗിലൂടെ നിങ്ങള്‍ക്കും തരാം എന്നു കരുതി.

മിര്‍ച്ച് പക്കോട ഉണ്ടാക്കിയിട്ട് ബാക്കി വന്ന മുളകാണ് കേട്ടോ.

ഇതാ ഉണ്ടാക്കുന്ന വിധം:

മുളക് കഴുകി തുണികൊണ്ട് തുടച്ചെടുത്തത് : 1/2 കിലോ
പെരുംജീരകം : 2 ടീ സ്പൂണ്‍
ഉലുവ : 1ടീ സ്പൂണ്‍
മല്ലിപ്പൊടി : 1 1/2 ടീ സ്പൂണ്‍
മുളക് പൊടി : 2 1/2 ടീ സ്പൂണ്‍
മഞ്ഞള്‍പ്പൊടി : 3/4 ടീ സ്പൂണ്‍
എണ്ണ : 2 ടേബിള്‍ സ്പൂണ്‍
പുളി : 1 ഇടത്തരം നെല്ലിക്ക വലിപ്പത്തില്‍
ആംചൂര്‍ (മാങ്ങാപ്പൊടി) : 2 ടീ സ്പൂണ്‍
(പായ്ക്കറ്റില്‍ വാങ്ങാന്‍ കിട്ടും)
ഉപ്പ് : ആവശ്യത്തിന്


പെരുംജീരകവും ഉലുവയും ചതച്ചു വയ്ക്കുക. പൊടിഞ്ഞു പോകരുത്. മുളക് അറ്റം രണ്ടായി പിളര്‍ന്ന് വയ്ക്കുക.

ഒരു ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി പെരുംജീരകം ഉലുവ എന്നിവ വഴറ്റുക. പച്ച മണം മാറിയാല്‍ മല്ലിപ്പൊടി, മുളക് പൊടി, മഞ്ഞള്‍പ്പൊടി, ആംചൂര്‍ എന്നിവ ചേര്‍ത്ത് ചൂടാക്കുക. ഇതിലേക്ക് പുളിപിഴിഞ്ഞതും കുറച്ച് വെള്ളവും ഉപ്പും ചേര്‍ത്ത് നന്നായി തിളപ്പിക്കുക. ഇതില്‍ മുളക് ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. മുളക് വെന്തു കുഴയാതെ ശ്രദ്ധിക്കണം.

അന്നു തന്നെ ഉപയോഗിക്കുന്നതിനേക്കാള്‍ നല്ലത് ഒന്നോ രണ്ടോ ദിവസം കഴിഞ്ഞ് ഉപയോഗിക്കുന്നതാണ്. രണ്ടാഴ്ച കേടുകൂടാതെ ഇരിക്കും. ചോറിന്റെ കൂടെയോ ചപ്പാത്തിയുടെ കൂടെയോ കഴിക്കാം.









Thursday, January 15, 2009

നിഴല്‍

വളരുന്നു ചുരുങ്ങുന്നു
മുന്നിലും പിന്നിലും കൂടെനടക്കുന്നു
എങ്കിലും വേര്‍പെട്ട് പോകാനാവില്ലല്ലോ

ജനിച്ച നാള്‍ മുതല്‍ കൂടെയാണെന്നാലും
മരണം വരേയും ഞാന്‍ പിന്തുടരും
ഊണിലും ഉറക്കത്തിലും അരികത്തു ഞാനുണ്ട്
കരഞ്ഞാലും ചിരിച്ചാലും നിന്‍ കൂടെ ഞാനുണ്ട്

നീയില്ലാതെ ഞാനില്ല
ഞാനില്ലാതൊട്ടു നീയുമില്ല
നിന്‍ ചിതയെരിയുമ്പോള്‍
എന്‍ ചിതയുമെരിഞ്ഞിടും

നീയില്ലാതെനിക്കസ്ഥിത്വമില്ല
എന്‍ സ്ഥാനം എന്നും നിന്‍ കാല്‍ക്കീഴില്‍ മാത്രം
ആരാണ് ഞാന്‍? ഞാന്‍ നിന്‍ നിഴല്‍ മാത്രം.