Thursday, March 26, 2009

മനസ്സ്

മനസ്സ് ഒരു പിടികിട്ടാപ്പുള്ളിയണെന്ന് ചിലപ്പോള്‍ തോന്നും. ഒരേ സമയം ദിവസ്വപനത്തിന്റെ ചിറകിലേറ്റി നടത്തുകയും ഭീകരസ്വപ്നങ്ങളാല്‍ പേടിപ്പെടുത്തുകയും ചെയ്യുന്ന വിരുതന്‍.

മനസ്സ് നമുക്ക് സ്വന്തമെങ്കിലും നമ്മുടെ കൈയില്‍ അതിന്റെ കടിഞ്ഞാണ്‍ പലപ്പോഴും ഉണ്ടാവാറില്ല. എവിടെയെല്ലാമാണ് അത് നമ്മെ കൊണ്ടെത്തിക്കുന്നത്.

ശരവേഗത്തിലല്ല, പ്രകാശവേഗത്തിലാണ് ഈ മനസ്സെന്ന വിരുതന്റെ സഞ്ചാരം. പ്രവാസ ജീവിതത്തിന്റെ യാന്ത്രികതയില്‍ നിന്നും എത്ര വേഗം നാടിന്റെ സൗന്ദര്യത്തിലേക്ക് എത്തിക്കുന്നു. എത്ര വേഗം ബന്ധുമിത്രാതികളുടെ അരികത്തെത്തിക്കുന്നു.


ഓര്‍ത്താല്‍ എന്തൊരല്‍ഭുതം! ഭാവിയുടെ ആകുലതകളില്‍ നൊമ്പരപ്പെടുന്ന മനസ്സ് എത്ര പെട്ടെന്ന് കുട്ടിക്കാലത്തിന്റെ കുസൃതികളിലേക്ക് ഊളിയിടുന്നു. ശരീരമൊന്നനക്കാന്‍ പോലുമാവതെ മരണാസന്നയായി കിടക്കുന്ന മുത്തശ്ശിമനസ്സ് എത്ര പെട്ടെന്നാണ് ഗള്‍ഫിലുള്ള ചെറുമകന്റെ അടുത്തേയ്ക്ക് പറന്നെത്തുന്നത്.

ഒരേ സമയം ഒരു കാര്യത്തിന്റെ ശരിയും തെറ്റും കാണുന്നതും മനസ്സ്.

മനസ്സ് പോകുന്നിടത്തൊക്കെ ശരീരത്തിനും പോകാന്‍ കഴിഞ്ഞിരുന്നെങ്കില്‍! ഹായ്! എന്തു രസമായിരിക്കും. എന്നാല്‍ ഞാനിപ്പോള്‍ത്തന്നെ നാട്ടിലേക്ക് ഓടിപ്പോയേനെ. ആറ്റിലൊന്ന് കുളിച്ച് കുടുംബക്ഷേത്രത്തില്‍ തൊഴുത്, ബന്ധുക്കളേയും കൂട്ടുകാരേയുമൊക്കെ കണ്ട് അമ്മ ഉണ്ടാക്കുന്ന ആഹാരവും കഴിച്ച് വരാമായിരുന്നു.

എന്റെ മനസ്സിന്റെ ഒരു കാര്യമേ. ഇതിനൊരു കടിഞ്ഞാണിട്ടേ പറ്റൂ. ഇങ്ങനൊക്കെ എന്തിനാ ഈ ബ്ളോഗില്‍ എഴുതുന്നതെന്നു നിങ്ങളുടെ മനസ്സ് ചോദിക്കുമായിരിക്കും. അല്ല, അതു പിന്നെ എന്റെ ബ്ളോഗിലല്ലാതെ മറ്റാരുടെയെങ്കിലും ബ്ളൊഗിലെഴുതാന്‍ പറ്റുമോ എന്ന മറുചോദ്യം ചോദിക്കുന്നതും എന്റെ മനസ്സ്. ഈ മനസ്സിനെക്കൊണ്ട് ഞാന്‍ തോറ്റു.

ഹോ! ഇത്രയും പറഞ്ഞുകഴിഞ്ഞപ്പോള്‍ എന്റെ മനസ്സിനെന്തൊരാശ്വാസം. ഇനി ഞാന്‍ ചിന്ത.കോമില്‍ പോയി അവിടെയുള്ള ബ്ളോഗു മനസ്സുകള്‍ എന്തു പറയുന്നുവെന്ന് തിരക്കിയിട്ട് വരാം.

Monday, March 9, 2009

കലികാല കാഴ്ചകള്‍!

അയ്യയ്യോ കണ്ടില്ലേ കലികാല കാഴ്ചകള്‍
അയ്യോ നാടിന്‍ വിപത്താം കാഴചകള്‍!
അങ്ങോട്ടുമിങ്ങോട്ടും വെട്ടിവീഴ്ത്തുന്നു
അമ്പോ, മാഫിയകള്‍ ഗുണ്ടാസംഘങ്ങള്‍ പലതരം

സ്ത്രീധനം പോരാഞ്ഞു ചുട്ടു കൊല്ലുന്നു
സ്ത്രീ മഹാധനം എന്നറിയാതെ ചിലര്‍
പെണ്‍ഭ്രൂണഹത്യ പെരുകുന്നു നാട്ടില്‍
പൊന്നിനു പെണ്ണിനേക്കാള്‍ മൂല്യമേറിടുന്നു

പീഢനം പീഢനം നാട്ടിലമ്പാടു
പീഢിപ്പിക്കപ്പെടുന്നു അമ്മ പെങ്ങന്മാര്‍
അമ്മതന്‍ ചാരേ മയങ്ങും കുഞ്ഞിനും
ഇല്ലില്ല ഇന്നീ നാട്ടില്‍ സുരക്ഷ

മൊബൈലും ബ്ളൂ ടൂത്തും ഒളിക്യാമറകളും
മൊത്തം കമ്പ്യൂട്ടര്‍ നീലതരംഗത്തില്‍ കൗമാരങ്ങള്‍
ഇലക്ട്രോണിക് യുഗത്തിന്‍ നേട്ടങ്ങള്‍ക്കൊപ്പം
ഇന്നു നശിക്കുന്നു പുത്തന്‍ തലമുറ

ചോരകുഞ്ഞിനെ കൂടയിലുപേഷിക്കും
ആധുനിക കുന്തിമാര്‍ ഇന്നു നിരവധി
പതിദേവനു മരണം വിധിച്ചിട്ട്
പരഗമനം നടത്തുന്നു ഭാര്യമാര്‍ ചിലര്‍

പെറ്റുപോറ്റിയ മാതാപിതാക്കളെ
പോറ്റുവാനാവില്ലെന്നു ശഠിക്കുന്നു മക്കള്‍
അണുകുടുംബങ്ങളിലേക്കൊതുങ്ങി നമ്മള്‍
അച്ഛനുമമ്മയ്ക്കും വൃദ്ധസദനങ്ങള്‍ തീര്‍ത്തു നമ്മള്‍

സ്വജനപക്ഷപാതവും ജാതിക്കോമരങ്ങളും
കൈക്കൂലിയും അഴിമതിയും പെരുകുന്നു നാട്ടില്‍
വികസനം വികസനമെന്നു ചൊല്ലി
വികസിപ്പിക്കുന്നൂ കീശകള്‍ നേതാക്കന്മാര്‍

ജാഥകള്‍ ഹര്‍ത്താല്‍ സമരങ്ങള്‍ ബന്ദുകള്‍
ജയന്തികളും രക്തസാക്ഷികളും
മാരണങ്ങള്‍ തോരണങ്ങള്‍ കൊടിക്കൂറകള്‍ പലവിധം
മാനമില്ലാതെ രാഷ്ട്രീയ അന്തര്‍നാടകങ്ങള്‍

പാവം പൊതുജനം കഴുതകളല്ലേ
പ്രതികരണ ശേഷി നശിച്ചു പോയില്ലേ
സത്യവും ധര്‍മ്മവും പാടേ ക്ഷയിച്ചു പോയ്
സച്ചിതാനന്ദ സ്വരൂപ പാഹിമാം പാഹിമാം

Wednesday, March 4, 2009

സ്നേഹം നിറഞ്ഞ പുഴയ്ക്ക്,






സ്നേഹം നിറഞ്ഞ പുഴയ്ക്ക്,

എന്നാലും നീ എന്നോട് ഈ ചതി ചെയ്തല്ലോ?
ഇത്ര പെട്ടെന്ന് ഈ കളിക്കൂട്ടുകാരനെ മറന്നു പോയല്ലോ?
പിറന്നു വീണ ആ മലമുകളില്‍ നിന്നേ തുടങ്ങിയതല്ലേ ഈ ചങ്ങാത്തം. പിറന്ന അന്നു മുതല്‍ ഇന്നുവരേയും ഒരുമിച്ചായിരുന്നില്ലേ? കളിയും ചിരിയും കരച്ചിലുമെല്ലാം നാം ഒന്നിച്ചു പങ്കിട്ടിരുന്നില്ലേ?

ബാല്യകൗമരങ്ങളില്‍ നിന്റെ കളിചിരികള്‍ക്കും സംഗീതത്തിനും എന്നും കാതോര്‍ത്തിരുന്നവനല്ലേ ഞാന്‍.

യൗവനത്തില്‍ നിന്റെ ഭാവങ്ങള്‍ മാറുന്നത് ഞാന്‍ അമ്പരപ്പോടെ നോക്കിയിരുന്നു. എന്നെ കീറിമുറിച്ച് നീ വീണ്ടും വീണ്ടും വലുതായപ്പോള്‍ എന്റെ സ്നേഹത്തിന്റെ പരപ്പ് കൂടിയതല്ലേ ഉള്ളൂ.ശാന്തമായി രാത്രികളില്‍ ഒഴുകിയിരുന്ന നിനക്ക് കാവലായ് ഞാനുണ്ടായിരുന്നില്ലേ അല്ലെങ്കിലും പണ്ടും നീ ഇങ്ങനെ തന്നെയായിരുന്നു. പുതിയ പുതിയ കൂട്ടുകള്‍ക്കും ശീലങ്ങള്‍ക്കുമൊപ്പം നീ എന്നും ഭാവപ്പകര്‍ച്ച കാണിച്ചിരുന്നു.

മഴയുടെ അട്ടഹാസത്തിനൊപ്പം നീ ഒരു ഉന്മാദിനിയായി മാറും. നിന്നുടെ സ്ത്രൈണത മറന്ന് നീ ഉറഞ്ഞു തുള്ളും നിന്നുടെ അട്ടഹാസവും ശൗര്യവും കണ്ട് പലരും ഭയപ്പെട്ടിട്ടുണ്ട്.

ഇല്ല. നീ എന്നെ സ്നേഹിച്ചിട്ടില്ല.

മഴ കൂട്ടിനുണ്ടാവുമ്പോള്‍ നീ എന്നെ മറന്നു പോകും. എന്റെ വേദനകളെ നീ ഗൗനിക്കാറില്ല. എന്നില്‍ മായത്ത മുറിപ്പാടുകളുണ്ടാക്കും. എന്റെ സ്വപ്നങ്ങളെ ചവിട്ടിമെതിച്ച് നീ ആര്‍ത്തട്ടഹസിക്കും. എന്നില്‍ കടന്നുകയറ്റം നടത്തും. എങ്കിലും ഞാനെല്ലാം ക്ഷമിക്കുമെന്ന് നിനക്കറിയാം. മഴ മാറിയാല്‍ പുതിയ ഭാവത്തോടെ സ്നേഹത്തോടെ നീ വീണ്ടും പഴയതു പോലാവും. വേദനകള്‍ മറന്ന് വീണ്ടും കൂട്ടുകൂടും. വസന്തം വരും. പൂക്കള്‍ ചിരിക്കും കിളികള്‍ പാടും. വീണ്ടും സന്തോഷത്തിന്റെ ദിനങ്ങള്‍. എന്നാലിന്നോ?

പ്രതാപിയായ സാഗരത്തെ കണ്ടപ്പോള്‍ നീ എന്നെ മറന്നു. അവന്‍ ബലവാനാണ്. അവന്റെ പ്രൗഢിയില്‍ നീ മതി മറന്നു. അവനില്‍ അലിഞ്ഞു ചേരാന്‍ നീ ആഗ്രഹിച്ചു. ഇതുവരെ ഒപ്പമുണ്ടായിരുന്ന എന്നെ നീ മറന്നു. എങ്കിലുമെന്റെ പ്രീയസഖീ, നിന്നെ ഓര്‍ത്ത് ഞാന്‍ വേദനിക്കുന്നു. അവിടെ നിനക്ക് ഒരു സ്ഥാനവുമുണ്ടാകില്ല. നിന്നെക്കുറിച്ച് ചിന്തിക്കാന്‍ അവിടെ ആരുമുണ്ടാവില്ല. നീ വെറും നിസാര. അസ്ഥിത്വമില്ലാതാകുന്ന നിന്നെ ഓര്‍ത്ത് ദുഃഖിച്ച് ഞാന്‍ ഇവിടെത്തന്നെ ഉണ്ടാകും. ഈ തീരം എന്നും നിനക്ക് സ്വന്തം.



എന്ന്,

നിന്റെ സ്വന്തം തീരം.
(ചിത്രങ്ങള്‍ ഗൂഗിളിന്റേതാണേ)